മലയാളക്കര ഒരിക്കലും മറക്കാത്ത നടിമാരില്‍ ഒരാളാണ് നടി ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നടി ഈ ലോകത്ത് നിന്നും വേര്‍പിരിഞ്ഞെങ്കിലും ഇന്നും പല സിനിമകളിലും ശ്രീവിദ്യയുടെ ഫോട്ടോ കാണിക്കാറുണ്ട്. മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. എന്നാല്‍ ദാമ്പത്യ ജീവിതമടക്കം നടി ജീവിതത്തില്‍ നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധികളാണ്. ഫേസ്ബുക്കിലുള്ള മലയാളം മൂവീസ് ആന്‍ഡ് ഡേറ്റ ബേസ് എന്ന സിനിമാ ഗ്രൂപ്പില്‍ ശ്രീവിദ്യയുടെ അഭിനയ ജീവിതത്തെയും അവരുടെ വ്യക്തി ജീവിതത്തെയും കുറിച്ച് സുനില്‍ വെയിന്‍സ് എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ഏതാണ്ട് 13 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നടി ശ്രീവിദ്യയുടെ വീട്ടിലേക്ക് പ്രശസ്ത തമിഴ് സംവിധായകന്‍ എ.പി.നാഗരാജന്‍ ആദ്യമായി വരുന്നത്. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്ന ശ്രീവിദ്യയെ കണ്ട് അന്ന് നാഗരാജന്‍ ചോദിച്ചു. 'ഈ കുട്ടി ആരാണ്'. പ്രശസ്ത സംഗീതജ്ഞ എം എല്‍ വസന്തകുമാരിയുടെ മകളാണെന്നും പേര് ശ്രീവിദ്യയെന്നാണെന്നും പറഞ്ഞ് നാഗരാജന് അവളെ പരിചയപ്പെടുത്തിയത് അയല്‍ക്കാരിയും അക്കാലത്തെ പ്രശസ്ത നടിയുമായ പത്മിനിയാണ് (തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണി ത്രയത്തിലെ രണ്ടാമത്തെയാളാണ് പത്മിനി. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിലെ വേഷം വഴിയാണ് പുതുതലമുറക്ക് പത്മിനിയെ പ്രധാനമായും പരിചയം) വസന്തകുമാരിയുടെ മകളാണ് ശ്രീവിദ്യ എന്നറിഞ്ഞപ്പോള്‍ നാഗരാജന് അത്ഭുതം അതിനിടയിലാണ് പത്മിനി, നാഗരാജനോട് മറ്റൊരു കാര്യം സൂചിപ്പിച്ചത്.

'അണ്ണാ..സിനിമയില്‍ അഭിനയിക്കാന്‍ അവള്‍ക്ക് വലിയ ആഗ്രഹമുണ്ട്' നാഗരാജന്‍ ശ്രീവിദ്യയെ കാണുന്നതിനും മുന്‍പേ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീവിദ്യക്ക് അവസരം കൈ വന്നിരുന്നു.1962ല്‍ പുറത്തിറങ്ങിയ 'നെഞ്ചില്‍ ഒരു ആലയം' എന്ന തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് ശ്രീവിദ്യക്ക് ആദ്യം അവസരം വന്നത്. എന്നാല്‍ ശ്രീവിദ്യ അവതരിപ്പിക്കുന്ന കഥാപാത്രം മരിക്കുമെന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ ശ്രീവിദ്യയുടെ വീട്ടുകാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നാഗരാജന്‍ ശ്രീവിദ്യയെ കാണുന്നതും അവളെക്കുറിച്ച് അന്വേഷിക്കുന്നതും. '10-17 വയസ്സുണ്ടാവില്ലേ ഇവള്‍ക്ക്' എന്നാണ് ശ്രീവിദ്യയെ കണ്ടതും നാഗരാജന്‍ ചോദിച്ചത്. എന്നാല്‍ 13 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വീണ്ടും അത്ഭുതം.

അന്ന് വൈകുന്നേരം സ്‌കൂളില്‍ നിന്ന് വന്ന ശ്രീവിദ്യയെ കയ്യോടെ പത്മിനി 'തിരുവരുള്‍ ചെല്‍വര്‍' എന്ന തമിഴ് സിനിമയുടെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി. ശിവാജി ഗണേശന്‍ നായകനായ ആ സിനിമയില്‍,ഒരു ഗാനരംഗത്തില്‍ അഭിനയിക്കാനായിരുന്നു ശ്രീവിദ്യയെ പത്മിനി കൊണ്ട് പോയത്. ശിവപാര്‍വ്വതിമാരുടെ ഗാനരംഗം ശിവാജി ഗണേശന്‍ കാണുന്ന രംഗമായിരുന്നു അത്. ശിവന്റെ വേഷം ഒരു തെലുങ്ക് നടനും പാര്‍വതിയുടെ വേഷം ശ്രീവിദ്യയുമാണ് അവതരിപ്പിച്ചത്. ആദ്യ സിനിമ തന്നെ മറക്കാന്‍ കഴിയാത്ത കുറേയേറെ അനുഭവങ്ങള്‍ ശ്രീവിദ്യക്ക് സമ്മാനിച്ചു. ആദ്യ ദിവസം സംവിധായകന്‍ സ്റ്റാര്‍ട്ട് പറഞ്ഞപ്പോള്‍ സെറ്റിലെ ഒരു ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി. രണ്ടാമത്തെ ടേക്കിന് ശ്രീവിദ്യയുടെ ഫ്‌ലാസ്‌ക് നിലത്ത് വീണുടഞ്ഞു
'എല്ലാം തച്ചുടച്ച് കൊണ്ടാണല്ലോ നിന്റെ രംഗപ്രവേശം' എന്ന് ശിവാജി ഗണേശന്‍ കളിയാക്കി ചിരിച്ചതിന്റെ ഓര്‍മകള്‍ ശ്രീവിദ്യക്ക് എന്നും ഉണ്ടായിരുന്നു.

ആ സിനിമയില്‍ അഭിനയിച്ച് ഏറെ താമസിയാതെ മലയാളത്തില്‍ നിന്നും വിളി വന്നു. അന്ന് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന മെറിലാന്റ് സുബ്രഹ്മണ്യം മുതലാളിയോട് പത്മിനി, ശുപാര്‍ശ ചെയ്തതിന്റെ പുറത്താണ് ആദ്യമായി ഒരു മലയാള സിനിമയില്‍ നായികയായി അഭിനയിക്കാന്‍ ശ്രീവിദ്യക്ക് അവസരം ലഭിച്ചത്
സിനിമയുടെ പേര് 'ചട്ടമ്പിക്കവല' സംവിധാനം എന്‍.ശങ്കരന്‍ നായര്‍ നായകന്‍ സത്യന്‍. അന്ന് മലയാളം പഠിച്ചു വരുന്നതേയുള്ളൂ ശ്രീവിദ്യ.'ര' എന്ന അക്ഷരം ഷൂട്ടിങ്ങിനിടയില്‍ അവര്‍ക്ക് എപ്പോഴും ബാലികേറാമലയായി. 'എന്താ കാര്യം' എന്ന് ചോദിക്കേണ്ടതിന് പകരം 'എന്താ കാറിയം' എന്നായിരുന്നു സെറ്റില്‍ ശ്രീവിദ്യ സ്ഥിരമായി ഉച്ചരിച്ചിരുന്നത്. പിന്നീട് നടന്‍ തിക്കുറുശ്ശിയുടെ ശിക്ഷണത്തിലാണ് ശ്രീവിദ്യ മലയാളം സ്വായത്തമാക്കിയത്.

ചട്ടമ്പിക്കവലയുടെ സെറ്റില്‍ വച്ച് മറ്റൊരു സംഭവവും അരങ്ങേറി. ഷൂട്ടിനിടെ ഇടക്ക് സത്യന്‍,ശ്രീവിദ്യയോട് ചോദിച്ചു 'നിനക്ക് ഈ രണ്ട് വലിയ കണ്ണുള്ളത് വേസ്റ്റ് ആണല്ലോ കൊച്ചേ'

Post a Comment