സാമ്പത്തികമായും സാമുദായികമായും ഒരു വലിയ സ്ഥാനം ആയിരുന്നു സമൂഹത്തില്‍ അവന്‍റെ കുടുംബത്തിനു ഉണ്ടായിരുന്നത്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന അപ്പന്‍, എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്ന അമ്മ. പക്ഷേ മകന് എവിടയോ വഴി തെറ്റി. അതോ തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയില്‍ ആ മാതാപിതാക്കള്‍ക്ക് മകനേ വേണ്ട വിധത്തില്‍ നയിക്കുവാന്‍ കഴിയാതെ പോയതോ?

<
div>            ചെറുപ്പകാലത്തു അപ്പന്‍ അവന് ഒരു നല്ല സ്കൂളില്‍ പ്രവേശനം വാങ്ങിക്കൊടുത്തു. മാതാപിതാക്കള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഉഴപ്പിൽ മുങ്ങി ജീവിച്ചു. ചെറുക്ലാസ്സുകളില്‍ ഹൃദ്യസ്ഥമാക്കേണ്ട അടിസ്ഥാനമര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ, കഴിയാതെ ഓരോ വര്‍ഷം കഴിയും തോറും അവന്‍ പഠനത്തില്‍ പിന്നോട്ടു പോയികൊണ്ടിരുന്നു.

പലവിധത്തില്‍ ഭവനത്തില്‍ നിന്നും കാശു ലഭിക്കുമായിരുന്നതുകൊണ്ടും, വീട്ടിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ രഹസ്യമായി വിറ്റ് കാശ് ഉണ്ടാക്കുവാന്‍ തുടങ്ങിയതു കൊണ്ടും മദ്യപാനത്തിന്‍റെ ശീലവും ചെറുപ്പത്തിലേ അവനെ വിഴുങ്ങി തുടങ്ങി. കാശുവെച്ചുള്ള ചീട്ടുകളിയിലും അവന്‍ വിട്ടുമാറാത്തവണ്ണം അടിമയായി തീര്‍ന്നു. കാശു തികയാതെ വന്നപ്പോള്‍ അപ്പന്‍റെയും അമ്മയുടെയും പേഴ്സില്‍ നിന്നും കാശു മോഷ്ടിക്കുവാനും മടിച്ചില്ല. അവനു ചുറ്റും അവന് പറ്റിയ ധാരാളം വഷളന്മാരായ സുഹൃത്തുക്കളെയും അവന്‍ സാമ്പാദിച്ചു. 

            ലാളിച്ചു വളര്‍ത്തിയ ഇളയ മകന്‍റെ ദുര്‍നടപ്പില്‍ ആ മാതാപിതാക്കള്‍ അതിയായി വേദനിച്ചു. “മധുരിച്ചിട്ടു തുപ്പാനും വയ്യ കൈയ്ച്ചിട്ടു ഇറക്കാനും വയ്യ“ എന്ന സ്ഥിതി. ആദ്യമാദ്യം അവര്‍, മകന്‍റെ പോക്ക് മറ്റുള്ളവരില്‍ നിന്നു മറച്ചു വയ്ക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് പൊതുജനം തന്നെ വന്നു മകന്‍റെ പോക്കിനെപ്പറ്റി പറയുവാന്‍ തുടങ്ങിയപ്പോള്‍ ആ മാതാപിതാക്കളുടെ ഇടനെഞ്ചു പൊട്ടി. രാത്രി കാലങ്ങളില്‍ ആരും കാണാതെ അവര്‍ മകനെ ഓര്‍ത്തു വേദനിച്ചു. പലര്‍വഴിയായും മകനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശ്രമിച്ചു എങ്കിലും, “എയ്തു പോയ ശരം പോലെ“ യാതൊരുവിധ മാറ്റവുമില്ലാതെ, ഒരു മാനസ്താപവുമില്ലാതെ അവന്‍ തന്‍റെ ജീവിതം തുടര്‍ന്നു.

            എസ്‌ എസ് എൽ സി കഷ്ട്ടിച്ചു ഗ്രെയ്സ്മാര്‍ക്കോടെ ജയിച്ചു. അപ്പനും അമ്മയും പ്രതീക്ഷ വെടിയാതെ മകന് നല്ല ഒരു കോളേജില്‍ പ്രവേശനം നേടി കൊടുത്തു. പഠിക്കാനുള്ള അടിസ്ഥാനം ഇല്ലാതെ ദു:സ്വഭാവങ്ങള്‍ക്കു അടിമപ്പെട്ടു അവന്‍ അച്ഛനെയും അമ്മയെയും നിന്നിച്ചു. അവരെയും, അവനെ സ്നേഹിച്ചവരെയും വേദനിപ്പിച്ചു, കൂടുതല്‍ കൂടുതല്‍ ഗഹനമായ വഴികളിലേക്ക് നീങ്ങി.

            ദു:ഖിതനായ അപ്പന്‍, തന്‍റെ നല്ല പരിചയക്കാര്‍ വഴി മകന്, ദൂരെ ഒരു സ്ഥലത്തു സാമാന്യം നല്ല ഒരു ജോലി ഒരുക്കി കൊടുത്തു. ഈ നാട്ടില്‍ നിന്നും കൂട്ടുകാരില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ എങ്കിലും അവന് ഒരു വ്യതിയാനം വരും എന്ന് ആ മാതാപിതാക്കള്‍ പ്രതീക്ഷിച്ചു. ആ ജോലിയുടേയും കുടുംബത്തിന്‍റെ സമൂഹത്തിലെ നല്ല സ്ഥാനത്തിന്‍റെയും ബലത്തില്‍ ഒരു നല്ല വീട്ടിലെ പെണ്‍കുട്ടിയെ കൊണ്ടു അവനേ വിവാഹവും കഴിപ്പിച്ചു. അവന്‍ തന്‍റെ ദു:സ്വഭാവങ്ങളില്‍ നിന്നു മാറുവാന്‍ ആഗ്രഹിച്ചെങ്കിലും ഒരിക്കലും തിരികെ വരുവാന്‍ കഴിയാത്ത ആഴങ്ങളിലേക്ക് അഗാധമായ ഗര്‍ത്തങ്ങളിലേക്ക് അവന്‍റെ ശരീരവും മനസ്സും വീണു പോയിരുന്നു.



മദ്യം തകർത്ത പ്രയോചനമില്ലാതെ പോയ ജീവിതം (കടപ്പാട് : ഗൂഗിൾ ഇമേജസ്)

            മദ്യം അവനെ കാര്‍ന്നുതിന്നു തുടങ്ങി. കുടുംബജീവിതത്തില്‍ നല്ല രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായി. ദുര്‍നടപ്പുകാരനായ മദ്യപാനിയായ ഒരാളെ ഒരു കമ്പനിക്കും അധിക നാള്‍ വഹിക്കുവാന്‍ കഴിയാത്തതു കാരണം അവന്‍റെ ജോലിയും നഷ്ടപ്പെട്ടു. അവനെ ജോലിയില്‍ നിന്നു പുറത്താക്കി.

            അവന്‍ സ്വന്തം നാട്ടില്‍ വൃദ്ധരായ മാതാപിതാക്കളുടെ ഇടയിലേക്ക് മടങ്ങി വന്നു. മകന്‍റെ ദുര്‍നടപ്പും മദ്യാസക്തിയും കണ്ടു ഹൃദയം തകര്‍ന്നു ജീവിതത്തിന്‍റെ തന്നെ അര്‍ത്ഥം നഷ്ടപ്പെട്ട് മാതാപിതാക്കള്‍ ജീവിതത്തില്‍ നിന്നും കടന്നു പോയി. “കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്“ എന്നു പറയുന്നതു പോലെ, അവര്‍ മരിക്കുന്നതിനു മുന്‍പ് ആ തറവാടും അതിനോടു ചേര്‍ന്നുള്ള സര്‍വ്വ വസ്തുക്കളും മകന്‍റെ പേരില്‍ എഴുതി വെച്ചാണ് കടന്നു പോയത്.

            നാട്ടുകാരുടെയും, മറ്റു വീട്ടുകാരുടെയും കുത്തികുത്തിയുള്ള നോട്ടത്തിന്‍റെയും സംസാരത്തിന്‍റെയും നടുവില്‍ അവന്‍ കൂടുതല്‍ കൂടുതല്‍ അപകര്‍ഷതാബോധത്തിലും രാത്രി പകലില്ലാതെ മദ്യപാനത്തിലും ജീവിച്ചു. മദ്യപിച്ചു മദ്യപിച്ചു പറമ്പുകള്‍ വിറ്റു കുടിച്ചു. വീടു മാത്രം ശേഷിച്ചു. ഒരുനാള്‍ രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. കരളുതീരെ ഇല്ല. ഇനിയും അധിക നാള്‍ ജീവിതം ഉണ്ടാകില്ല. ഇതു വകവെയ്ക്കാതെ അവന്‍ തന്‍റെ കുടി തുടര്‍ന്നു. മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, സംസാരിക്കുവാന്‍ ബുദ്ധിമുട്ടുള്ള, വളരെ ശോഷിച്ച ശരീരമുള്ള ആ മനുഷ്യന്‍ ഇങ്ങനെ എഴുതി “എനിക്ക് ജീവിക്കുവാന്‍ ഒരു ജീവിതം കൂടി തരൂ”.



ദുഃഖിതരായ അമ്മയും മക്കളും (കടപ്പാട് : ഗൂഗിൾ ഇമേജസ്)

 

           ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത രണ്ടു കുഞ്ഞ് പെണ്‍കുട്ടികളെയും തന്‍റെ നല്ലവളായ ഭാര്യയെയും തീരാദു:ഖത്തിലാക്കി അവന്‍ ജീവിതത്തില്‍ നിന്നു കടന്നു പോയി.



പള്ളിയിൽ അച്ചന്റെ പ്രസംഗം (കടപ്പാട് : ഗൂഗിൾ ഇമേജസ്)

            ശവസംസ്കാര ചടങ്ങിൽ പളളിയിലെ വികാരി എല്ലാവരുടെയും മരണത്തില്‍ നല്ലതു പറയുന്നത് പോലെ അവനെ പറ്റിയും നല്ലതു മാത്രം സംസാരിച്ചു. എങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും മനസ്സില്‍ ഒരു മുടിയനായ പുത്രന്‍, തന്‍റെ ജീവിതത്തെ സ്വയം നഷ്ടപ്പെടുത്തിയ ഒരുവനെ പറ്റിയുള്ള പുച്ഛവും അവജ്ഞതയും നിറഞ്ഞു നിന്നു. അവന്‍റെ കൂടെ ഇരുന്നു കുടിച്ചും, കൂത്താടിയും, അവനെ തെറ്റുകളില്‍ നിന്നും തെറ്റുകളുടെ നെറുകയിലേക്ക് കയറി പോകുവാന്‍ സഹായിച്ച കൂട്ടുകാര്‍, ദൂരെ മാറി നിന്ന് തങ്ങളുടെ നഷ്ടം പങ്കിട്ടു. ആ കൂട്ടുകാർ വൈകുന്നേരം വീണ്ടും ഒത്തുകൂടി, മറ്റുള്ളവരെ തെറ്റുകളില്‍ നിന്നു തെറ്റുകളുടെ നെറുകയിലേക്ക് കയറിപ്പോകുവാന്‍ വീണ്ടും അന്യോന്യം ഉത്സാഹിപ്പിച്ചു.

            മരണത്തിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുള്ള അവന്‍റെ പശ്ചാത്താപം കൊണ്ട് എന്ത് പ്രയോജനം അവനുണ്ടായി? എന്തെല്ലാം സാധ്യതകളുള്ള ഒരു ജീവിതമായിരുന്നു അവന്‍റെ? നല്ല മാതാപിതാക്കള്‍, അവരുടെ സമൂഹത്തിലെ മാന്യമായ സ്ഥാനം, സാമ്പത്തികമായി ഉന്നത നില. പക്ഷേ എന്ത് പ്രയോജനം?

ഈ ലേഖനം വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കൂടി പല കുടുംബങ്ങളുടെയും പലരുടേയും മുഖങ്ങള്‍ കടന്നു പോയിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്കു ശേഷം ഈ ലേഖനം വായിക്കുന്ന മറ്റൊരാളുടെ മനസ്സിലേക്ക് നമ്മുടെ മുഖവും നമ്മുടെ കുടുംബത്തിന്റെ മുഖവും കടന്നുവരുവാൻ ഇടയാകാതിരിക്കട്ടെ.

            ഈ ജീവിതം ഒരു ഒറ്റവരി പാത മാതിരിയാണ്. വീണ്ടും തുടക്കത്തിലേയ്ക്ക് മടങ്ങി വന്നു വീണ്ടും ആരംഭിക്കുവാൻ നമുക്ക് കഴിയുകയില്ല. ജീവിതത്തിന്‍റെ ഓരോ ദിവസവും ഓരോ നിമിഷവും നമ്മുടെ ദിശ കോമ്പസ് പോലെ നാം നിരീക്ഷിച്ചു കൊണ്ടിരിക്കണം. തൻറെ ദിശ ഏതെന്നു മനസ്സിലാക്കി ശരിയാക്കുവാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ ഈ ജീവിതം തന്നെ നാം അറിയാതെ നമുക്ക് നഷ്ടപ്പെടും.

            നമ്മുടെ മാതാപിതാക്കളും, ഗുരുക്കന്മാരും, സ്നേഹം നിറഞ്ഞ ബന്ധുക്കളും, സ്നേഹിതന്മാരും, പല വിധത്തില്‍ നമ്മുടെ ദിശ തെറ്റുന്നുണ്ട് എന്ന് നമ്മോട് സൂചനകള്‍ തരാറുണ്ട്. അപ്പോള്‍ അവരോടു ദേഷ്യം തോന്നാതെ, അവരോടു കയര്‍ക്കാതെ, ‘ അത് മനസ്സിലാക്കി, ശരിയിലേക്ക് ചരിക്കുവാന്‍ നമുക്ക് കഴിയണം. രാവിലെയും വൈകിട്ടുമുള്ള പ്രാര്‍ത്ഥനയും, എല്ലാ ആഴ്ചയിലും ആരാധനാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും, നമുക്ക് തെറ്റിലേക്ക് പോകാതെ നമ്മേത്തന്നേ കടിഞ്ഞാണിടുവാന്‍ സഹായിക്കും.

            ഈ ജീവിത യാത്രയില്‍ നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ എവിടെയാണ്?

            ജീവിതത്തിന്‍റെ അവസാന നിമിഷത്തില്‍ പോയ വഴികളെയും ചെയ്തു പോയ പ്രവൃത്തികളെയും ഓര്‍ത്തു ഇവനെപ്പോലെ പശ്ചാത്തപിക്കുവാന്‍ നമുക്ക് ഇടയാകുമോ? കുറച്ചുനേരം കണ്ണ് അടച്ചു സ്വയം ഇതിനെപ്പറ്റി ചിന്തിക്കുന്നത് നന്നായിരിക്കും............

            നമ്മൾ തന്നെയാണ് നമ്മുടെ ഇമ്പ്രഷൻ ഉണ്ടാക്കുന്നത്. നമ്മുടെ ചിന്തകളും, വഴികളും പ്രവൃത്തികളും നമുക്ക് എന്നും ഒരു ആഭരണമായിരിപ്പാന്‍, ഒരു അലങ്കാരമായി, മറ്റുളവര്‍ക്ക് നമ്മള്‍ ഒരു മാതൃകയായിരിപ്പാന്‍ തക്കവണ്ണം ജീവിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഇടയായിത്തീരണം. ലോകം ജൂൺ ഇരുപത്തിയാറാം തീയതി എല്ലാക്കൊല്ലവും ഡ്രഗ് അബൂസിനെതിരായി ആഘോഷിക്കുമ്പോൾ, ഇന്നത്തെ ഈ യുവതലമുറയെ ഇതിന്റെ വിപത്തിനെ പറ്റി ബോധവാന്മാർ ആക്കുവാൻ നമുക്ക് ശ്രമിക്കാം, ജാഗ്രതയോടെ പ്രവർത്തിക്കാം.

ദുഃഖം നിന്നിൽ ആണ്

ദുഃഖകാരണവും

നിന്നിൽ തന്നെയാണ്

ദുഃഖത്തിൽ നിന്ന്

സന്തോഷത്തിലേക്കുള്ള

വഴിയും നിന്നിൽ തന്നെ !

 

കടപ്പാട് : ശ്രീ ബുദ്ധൻ



സമയത്തിന്റെ ഇടനാഴിയിൽ നമ്മുടെ കാൽപാദങ്ങൾ സന്തോഷത്തിലേക്കുള്ളതായിരിക്കട്ടെ (കടപ്പാട് : ഗൂഗിൾ ഇമേജസ്)

Post a Comment