വണ്ണപ്പുറം: രണ്ടു യുവാക്കളെ വീടിന്‌ സമീപത്തെ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒടിയപാറ മൈലാടൂര്‍ഭാഗം കിഴക്കേടത്ത്‌ അനീഷ്‌ ജോണ്‍ (43), ക്രഷറിന്‌ സമീപം താമസിക്കുന്ന തീയനാട്ട്‌ രതീഷ്‌ (29) എന്നിവരാണ്‌ മരിച്ചത്‌.വണ്ണപ്പുറം - മൂവാറ്റുപുഴ റൂട്ടിലെ ഒടിയപാറക്കുസമീപം കുരിശുംതൊട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കക്കാട്ട്‌ ക്രഷറിന്റെ ഉടമസ്‌ഥതയിലുള്ള പാറക്കുളത്തിലാണ്‌ ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്‌. സുഹൃത്തുക്കളായ ഇരുവരും പെയിന്റിങ്‌ തൊഴിലാളികളായിരുന്നു.
ഞായറാഴ്‌ച മുതല്‍ ഇവര്‍ വീട്ടിലെത്തിയിരുന്നില്ല.
പെയിന്റിങ്‌ ജോലിക്കായി ദിവസങ്ങളോളം വീട്ടില്‍നിന്നു മാറി നില്‍ക്കുന്ന ശീലമുള്ള ഇരുവരും ദൂരെ സ്‌ഥലത്ത്‌ പണിക്ക്‌ പോയിരിക്കുമെന്നാണ്‌ വീട്ടുകാരും സുഹൃത്തുക്കളും കരുതിയിരുന്നത്‌. ഇന്നലെ രാവിലെ പത്തോടെ അയല്‍വാസികളായ സ്‌ത്രീകള്‍ പുല്ല്‌ വെട്ടാന്‍ പോയപ്പോഴാണ്‌ രണ്ട്‌ മൃതദേഹങ്ങള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടത്‌. ഇവര്‍ ഉടന്‍ തന്നെ പഞ്ചായത്ത്‌ അംഗത്തെയും നാട്ടുകാരെയും വിവരമറിയിച്ചു. മൃതദേഹങ്ങള്‍ അടിവസ്‌ത്രം മാത്രം ധരിച്ച്‌ കമിഴ്‌ന്ന്‌ കിടക്കുന്ന നിലയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്ബേ ക്വാറിയിലെ പാറ ഖനനം നിര്‍ത്തിയിരുന്നു. ഇവിടുത്തെ കുളത്തിലാണ്‌ മൃതദേഹങ്ങള്‍ കിടന്നത്‌. കുളത്തിന്റെ കരയില്‍ ഇരുവരുടേയും തുണി, മൊബൈല്‍ ഫോണുകള്‍, പഴ്‌സ്‌ എന്നിവ കണ്ടെത്തിയിരുന്നു. പ്രവര്‍ത്തനം നിലച്ച്‌ കിടന്ന ക്രഷറിലേക്ക്‌ ആരുമെത്താത്തതിനാല്‍ ഇവ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. അനീഷ്‌ അപസ്‌മാര രോഗിയാണെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. രതീഷിന്‌ നീന്തലുമറിയില്ല.
മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. കോവിഡ്‌ ടെസ്‌റ്റിന്‌ ശേഷം ഇന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. ഇരുവരും അവിവാഹിതരാണ്‌. അനീഷിന്റെ പിതാവ്‌ ജോണ്‍, മാതാവ്‌ മേരി. സഹോദരി അല്‍ഫോണ്‍സ. പരേതനായ രാഘവന്‍-ബേബി ദമ്ബതികളുടെ മകനാണ്‌ രതീഷ്‌. സഹോദരന്‍ സതീഷ്‌. പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയില്ലെന്നും കുളത്തില്‍നിന്ന്‌ ആമ്ബല്‍ പൂവ്‌ പറിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും വെള്ളത്തില്‍പെട്ടതായിരിക്കുമെന്നും പോലീസ്‌ പറയുന്നു. രതീഷിന്റെ സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഒടിയപാറയിലെ വീട്ടുവളപ്പില്‍.

Post a Comment