ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരെ ഏറ്റവുമധികം അസ്വസ്ഥമാക്കുന്ന കാഴ്ചയാണ് വിദ്യാർഥികൾ ബസ് കയറാൻ നിൽക്കുന്നത്. വിദ്യാർഥികളെ കണ്ടാൽ നിർത്താതെ പോകുക, സ്റ്റോപ്പിൽ നിന്ന് മാറ്റി നിർത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാർഥികളെ കയറ്റുക തുടങ്ങി പല കീഴ്വഴക്കങ്ങളും ബസ് ജീവനക്കാർ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, തന്റെ വിദ്യാർഥികൾക്കായി ബസ് തടയാനിറങ്ങിയ ഒരു പ്രിൻസിപ്പലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം.


ബസ് സ്കൂളിന് മുന്നിലെ സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന വിദ്യാർഥികളുടെ നിരന്തര പരാതിയെ തുടർന്ന് പ്രിൻസിപ്പാൾ റോഡിലിറങ്ങി ബസ് തടഞ്ഞുനിർത്തുകയായിരുന്നു.മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി.ടി.എ.എച്ച്. എസ്.എസ്. പ്രിൻസിപ്പലും, പ്രിൻസിപ്പലുമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീർ എന്ന സൈനുദ്ദീനാണ് വിദ്യാർഥികൾക്കായി നെഞ്ചുവിരിച്ച് റോഡിലിറങ്ങി സ്വകാര്യ ബസ് തടഞ്ഞിട്ടത്.ബസ് തടയുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർഷ സാധ്യത മുന്നിൽ കണ്ട് കൂടുതൽ ആളുകളെയും വിദ്യാർഥികളെയും അറിയിക്കാതെയാണ് അധ്യാപകൻ തനിച്ച് റോഡിൽ ഇറങ്ങിയത്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന രാജപ്രഭ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്ഥിരമായ സ്റ്റോപ്പിൽ നിർത്താറില്ലെന്നും അപകടകരമായി അമിതവേഗത്തിൽ ഓടിച്ച് പോകുകയാണെന്നും പരാതി ഉയർന്ന പശ്ചാലത്തിലാണ് പ്രിൻസിപ്പൽ തന്നെ നേരിട്ട് ബസ് തടയാൻ ഇറങ്ങിയത്.


വിദ്യാർഥികളെ കയറ്റാൻ ബസ് ജീവനക്കാർ മടികാണിക്കുന്നുവെന്നും അമിതവേഗത്തിൽ ഓടിച്ച് പോകുന്നുവെന്നും കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകൻ പറയുന്നത്. കഴിഞ്ഞ ദിവസം ബസ് തടയാൻ ശ്രമിച്ചെങ്കിലും അമിത വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. എന്നാൽ, റോഡിലെ ഡിവൈഡർ ക്രമീകരിച്ച് വെച്ചാണ് പ്രിൻസിപ്പൽ ഇന്ന് ബസിനെ നടുറോഡിൽ തടഞ്ഞിട്ടത്.

Post a Comment