തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ പോലും ഇത്രയേറെ സുരക്ഷ ഉണ്ടായിരുന്നില്ല.എന്നാല്‍ രവി പിള്ളയുടെ മകന്റെ കല്യാണത്തിന് അതിലും വലിയ സുരക്ഷ. മാധ്യമങ്ങളെ പോലും നടപ്പന്തലിലേക്ക് കടത്തിവിട്ടില്ല. ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പാക്കി.

കോവിഡു കാലത്തെ ശതകോടീശ്വരന്റെ മകന്റെ കല്യാണത്തിന് പ്രോട്ടോകോള്‍ ലംഘനമുണ്ടായാല്‍ അത് പുറത്തെത്താതിരിക്കാനുള്ള കരുതലായിരുന്നു എല്ലാം. ഒന്നും കോടതികള്‍ അറിയരുതെന്ന നിശ്ചയദാര്‍ഢ്യം. മാധ്യമങ്ങളോട് തെക്കേ നടയില്‍ പോയി രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു സെക്യൂരിറ്റിക്കാരുടെ നിര്‍ദ്ദേശം. സമാനതകളില്ലാത്ത സുരക്ഷ ഒരുക്കി വിവാഹം നടക്കുമ്ബോള്‍ സ്റ്റാര്‍ അതിഥിയായത് സാക്ഷാല്‍ മോഹന്‍ലാലും. രാവിലെ 7.30നായിരുന്നു കണ്ണന്റെ നടയിലെ മിന്നുകെട്ട്. മോഹന്‍ലാല്‍ ഭാര്യ സുചിത്രയുമൊത്താണ് വിവാഹത്തിന് എത്തിയത്.

ബംഗളൂരുവില്‍ ഐ.ടി കമ്ബനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേശ് രവിപിള്ളയുടെ വധു.ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായാണ് വിവാഹവും നടന്നത്. മോഹന്‍ലായിരുന്നു പ്രധാന ആകര്‍ഷണം. മാധ്യമങ്ങളെ കയറ്റാത്തതു കൊണ്ടു തന്നെ എത്തിയ വിഐപികള്‍ ആരെന്നതില്‍ വ്യക്തയില്ല. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിലെ കേസുകള്‍ ഉണ്ടാകാതിരിക്കാനായിരുന്നു മുന്‍ കരുതലുകള്‍. 12 പേരെ മാത്രമാണ് ഒരോ വിവാഹത്തിനും ഗുരുവായൂരില്‍ അനുവദിക്കാറുള്ളത്. ദിലീപ്, കാവ്യാമധാവന്‍, ഡിജിപി സന്ധ്യ തുടങ്ങിയ പ്രമുഖര്‍ വിവാഹ ശേഷമുള്ള ആഘോഷത്തിനായി ഗുരുവായൂരില്‍ ഉണ്ട്. മോഹന്‍ലാല്‍ മാത്രമാണ് താലികെട്ട് സമയത്ത് ക്ഷേത്ര നടയില്‍ എത്തിയത്.

മകന്റെ വിവാഹത്തിന് മുന്നോടിയായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്കു വച്ചിരുന്നു. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസംകൊണ്ടാണ് നിര്‍മ്മിക്കുന്നത്. മരതകക്കല്ലിന്റെ തൂക്കം 14.45 കാരറ്റാണ്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. ഓരോ ശില്‍പ്പവും അല്ലെങ്കില്‍ കലാസൃഷ്ടിയും വ്യത്യസ്മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെയാണ് രവി പിള്ളയുടെ മകന്റെ കല്യാണം ചര്‍ച്ചകളില്‍ നിറഞ്ഞത്.

ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണു കിരീടം പണിതത്.തിരുപ്പതി ബാലാജി ക്ഷേത്രം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് കിരീടം ഉള്‍പ്പെടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ സമ്മാനം കണ്ണന് സമര്‍പ്പിച്ചാണ് വിവാഹത്തിലേക്ക് കടന്നത്. വിവാഹത്തിന് വന്‍ ഒരുക്കങ്ങള്‍ നടത്തി. ഇതെല്ലാം കോവിഡ് ലംഘനമാകുമെന്ന റിപ്പോര്‍ട്ടുമെത്തി. ഇതോടെയാണ് സുരക്ഷ ശക്തമാക്കി ആരേയും അകത്തു കടത്താതെ വിവാഹം നടത്തിയത്.

2015ല്‍ രവി പിള്ളയുടെ മകളുടെ വിവാഹം വലിയ ആഡംബരത്തോടെയാണ് നടന്നത്. എറണാകുളം സ്വദേശി വിനോദ് നെടുങ്ങാടിയുടേയും ഡോ ലത നായരുടേയും മകന്‍ ഡോ ആദിത്യ വിഷ്ണുവുമാണ് മകള്‍ ആരതിയെ വിവാഹം കഴിച്ചത്. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിരുപ്പതിയില്‍ വച്ച്‌ നടന്ന വിവാഹം വളരെ ലളിതമായിരുന്നെങ്കില്‍ കേരളത്തില്‍ വച്ച്‌ നടത്തിയ വിവാഹ പാര്‍ട്ടി ആഡംബരമായിരുന്നു. 50 കോടിയിലധികം രൂപയാണ് വിവാഹത്തിന് വേണ്ടി മാത്രം ചെലവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

ഇവരുടെ വിവാഹ നിശ്ചയവും അതിന്റെ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു. കൊല്ലം ആശ്രമം മൈതാനത്ത് വച്ചായിരുന്നു വിവാഹം പാര്‍ട്ടി നടന്നത്. കോവിഡു കാലത്ത് ഇത് നടക്കില്ല. അതുകൊണ്ടാണ് ഗുരുവായൂര്‍ നടയിലേക്ക് വിവാഹം എത്തിയത്.

Post a Comment