മലയാളം സിനിമ സീരിയൽ മേഖലകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത വ്യക്തിയാണ് ഷോബി തിലകൻ. ഡബ്ബിങ് ആർടിസ്റ്റ് എന്ന് പറയുമ്പോൾ ആളുകളുടെ മനസിലേക്ക് പെട്ടെന്ന് വരുന്ന മുഖങ്ങളിലൊന്ന് കൂടിയാണ് ഷോബി തിലകന്റേത്. രണ്ടര പതിറ്റാണ്ടായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്. കോളജിൽ പഠിക്കുമ്പോഴേ ഡബ്ബിങ്ങിനോട് താൽപര്യമുണ്ടായിരുന്നു ഷോബിക്ക്. കടത്തനാടൻ അമ്പാടിയുടെ ഡബ്ബിങ് കാണാൻ പോയതൊക്കെ പ്രധാനപ്പെട്ട ഓർമകളിലൊന്നാണ് എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അനശ്വരനടൻ തിലകന്റെ മകനായതിനാൽ തന്നെ ഡബ്ബിങ് മാത്രമല്ല രക്തത്തിൽ അലിഞ്ഞുചേർന്ന അഭിനയവും ഇടയ്ക്കിടെ പൊടിതട്ടി എടുക്കാറുണ്ട്. ഒരു പക്ഷെ ഇന്നും എല്ലാവരും ഷോബി എന്ന പ്രതിഭയെ ഓർമിക്കുന്നത് അധികവും ഷോബിയിലെ ഡബ്ബിങ് ആർട്ടിസ്റ്റിലൂടെയാകും. പഴശ്ശിരാജയിലെ എടച്ചേന കുങ്കന് ശബ്ദം നൽകിയത് ഷോബിയായിരുന്നു. ശരത്കുമാറാണ് എടച്ചേന കുങ്കനായി ചിത്രത്തിൽ വേഷമിട്ടത്. ശരത്തിന്റെ കഥാപാത്രത്തിന് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണമായതിൽ ഒന്നും ഷോബിയുടെ ഡബ്ബിങ് തന്നെയായിരിക്കും.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ മലയാളം ഡബ്ബിങ്ങില്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം കൊടുത്തതും ഷോബി തന്നെയായിരുന്നു. വലിയ അഭിനന്ദനമാണ് ഈ സിനിമയിലെ പ്രകടനത്തിലൂടെ ഷോബി തിലകന് ലഭിച്ചത്. വര്‍ഷങ്ങളായി ഡബ്ബിങ് രംഗത്തെ നിറസാന്നിധ്യമാണ് ഷോബി. ഒപ്പം അഭിനയ രംഗത്തും സജീവം. പിതാവ് തിലകന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് വേണ്ടിയും മുമ്പ് ഷോബി ശബ്ദം നല്‍കിയിരുന്നു.

തന്നെ ചിലര്‍ കളിയാക്കി വിളിക്കുന്നത് കറുമുറു എന്നാണെന്നും ചിലര്‍ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദമാണെന്ന് പറയാറുണ്ടെന്നും ഷോബി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പണ്ട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ഫീമെയില്‍ വോയ്‌സായിരുന്നെന്നും അന്ന് താന്‍ പാടിയ പാട്ടുകളില്‍ അധികവും ഫീമെയില്‍ വോയ്‌സിലായിരുന്നെന്നും ഷോബി പറയുന്നു. അച്ഛന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് പലരും പറയാറുണ്ടെന്നും ചെറുപ്പം തൊട്ടേ അച്ഛന്റെ മോഡുലേഷന്‍ കേട്ട് വളര്‍ന്നതുകൊണ്ടാണ് അങ്ങനെയൊരു സാമ്യം തോന്നിയതെന്നും അച്ഛന്റെ ശബ്ദവും ചെറുതായി കിട്ടിയിട്ടുണ്ടെന്നും ഷോബി പറയുന്നു.

മലയാള സിനിമയിലെ നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും ഷോബി ശബ്ദം നൽകിയിട്ടുണ്ട് അത്തരത്തിൽ നടൻ രഞ്ജിത്ത് വേണ്ടി ഡബ്ബിങ് ചെയ്ത ശേഷം സംഭവിച്ച മോഹൻലാലിൽ നിന്നും ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷോബി. രഞ്ജിത്തിന്റെ ഒരു കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകികൊണ്ടിരിക്കുമ്പോൾ മോഹൻലാൽ സ്റ്റുഡിയോയിൽ എത്തുകയും തന്റെ ഡബ്ബിങ് ശ്രദ്ധിച്ച അദ്ദേഹം പിന്നീട് രഞ്ജിത്തിനെ വിളിച്ച് സംസാരിച്ചുവെന്നുമാണ് ഷോബി പറയുന്നത്.

'വളരെ മനോഹരമായ ശബ്ദത്തിന് ഉടമയായാ ആളാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്. അതുകൊണ്ട് കഥാപാത്രം മനോഹരമാകുമെന്നതിൽ സംശയിക്കേണ്ട' എന്നാണ് മോഹൻലാൽ രഞ്ജിത്തിനെ വിളിച്ച് പറഞ്ഞത്. ഇതറിഞ്ഞ രഞ്ജിത്ത് ഷോബിയെ വിളിച്ച് അഭിനന്ദിച്ചുവെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിട്ടാണ് ഷോബി ഇന്നും ഈ സംഭവത്തെ ഓർമിക്കുന്നത്.

ഒറ്റ ടേക്കിൽ ബാലേട്ടനിലെ റിയാസ് ഖാന്റെ വില്ലൻ കഥാപാത്രത്തിന് ശബ്ദം നൽകി അഭിനന്ദനങ്ങൾ നേടിയ സന്ദർഭങ്ങളെ കുറിച്ചുമെല്ലാം ഷോബി വാചാലനാകുന്നുണ്ട്. 1993ൽ ഓമനത്തിങ്കൾ കിടാവോ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് സീരിയൽ മേഖലയിലേക്ക് ഷോബി തിലകൻ കടന്നുവന്നത്. 27 വർഷത്തിൽ അധികമായി അഭിനേതാവായും ഡബ്ബിംഗ് ആർട്ടിസ്റ്റായും ഷോബി. കലാരം​ഗത്ത് പ്രവർത്തിക്കുന്നുണ്ട്.15 ഓളം സിനിമയിലാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചത്. 500 ഓളം സിനിമയിൽ ശബ്ദം നൽകി. ഒട്ടനവധി സീരിയലുകളിൽ അഭിനയിക്കുകയും ശബ്ദ കലാകാരനുമായി. നാല് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഇരുപതിലധികം മറ്റ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Post a Comment