ഭാരത്‌ഭവനിലെ പൊതുദര്‍ശനത്തിനു ശേഷം വലിയശാലയിലെ വീട്ടില്‍ നടന്‍ രമേശിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ അരങ്ങേറിയത് വികാരഭരിത രംഗങ്ങള്‍; എന്തിനാണ് രമേശേട്ടാ..പറയാതെ പോയത്. ഇങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പുറത്ത് പോകില്ലായിരുന്നു എന്നൊക്കെ പറഞ്ഞു ഭാര്യ മിനി ആര്‍ത്തലച്ച്‌ കരഞ്ഞപ്പോള്‍ മാറി നിന്ന് മകന്‍ ഗോകുല്‍ വിങ്ങിപ്പൊട്ടി; അന്ത്യ ചടങ്ങുകള്‍ക്ക് മൃതദേഹം ശാന്തികവാടത്തില്‍ സംസ്കാരത്തിനായി മാറ്റി; രമേശ്‌ ഇനി ഓര്‍മ്മമാത്രമായി മാറുകയാണ്.

തിരുവനന്തപുരം: രാവിലെ ഭാരത്‌ഭവനിലെ പൊതുദര്‍ശനത്തിനു ശേഷം പതിനൊന്നു മണി കഴിഞ്ഞാണ് സീരിയല്‍ നടന്‍ രമേശ്‌ വലിയശാലയുടെ മൃതദേഹം വീടായ വലിയശാലയിലെ ദര്‍ശനില്‍ എത്തിച്ചത്. രാവിലെ മൂന്നു മണിക്ക് തന്നെ കാനഡയില്‍ നിന്നും എത്തിയ മകന്‍ ഗോകുല്‍ രമേശിനെ കൂടാതെ രമേശിന്റെ ഭാര്യ മിനിയും മകളും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.

 

ഗോകുല്‍ രമേശ്‌ ഭാരത്‌ ഭവനില്‍ നിന്നും എത്തുന്ന അച്ഛന്റെ മൃതദേഹം കാത്ത് വീടിനു പുറത്ത് തന്നെ നിന്നു. ഗോകുലിനു കൂട്ടായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം നിന്നു. പൊടുന്നനെയുള്ള അച്ഛന്റെ വേര്‍പാടിന്റെ ഞെട്ടലും ദുഖവുമോക്കെയായി ഗോകുല്‍ മാറി. രമേശിന്റെ ഭാര്യയും മകളും ബന്ധുക്കളും അകത്ത് നിന്നപ്പോള്‍ പുറത്തെ ചുവരിനോട് ചേര്‍ന്ന് ഗോകുല്‍ മാറി നില്‍ക്കുകയായിരുന്നു.

 

ആംബുലന്‍സില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഭാര്യ മിനി ആര്‍ത്തലച്ചു കരഞ്ഞു. എന്തിനാണ് രമേശേട്ടാ.. പറയാതെ പോയത്. ഇങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പുറത്ത് പോകില്ലായിരുന്നു.. മിനി വിങ്ങിപ്പൊട്ടി. മിനിയെ നിയന്ത്രിക്കാന്‍ കഴിയാതെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ വലഞ്ഞു.

 

മിനി മൃതദേഹം അടക്കം ചെയ്ത ബോക്സിനു മുകളില്‍ വീണു പൊട്ടിക്കരഞ്ഞു. എന്തിനാണ് പറയാതെ പോയത്. എനിക്ക് ഒന്ന് തൊടണം രമേശേട്ടനെ.. എനിക്ക് ആരുമില്ലാതെയായല്ലോ.എന്നെ വഴക്കെങ്കിലും പറഞ്ഞു പോകാത്തതെന്ത്‌ എന്നൊക്കെ പറഞ്ഞു കുഴഞ്ഞു വീണ മിനിയെ ബന്ധുക്കള്‍ പാടു പെട്ട് മാറ്റി.

 

ഞെട്ടലായി രമേശിന്റെ മരണം

സീരിയല്‍-സിനിമാ രംഗത്തുള്ള പലരും വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. ഭാരത്‌ ഭവനില്‍ എത്താന്‍ കഴിയാത്തവരാണ് വീട്ടിലേക്ക് എത്തിയത്. അയല്‍ക്കാരും രമേശിന്റെ മരണത്തില്‍ ഞെട്ടലിലാണ്. ഈ മരണം ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും രമേശ്‌ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്നും പ്രശ്നങ്ങള്‍ ഉള്ളതായി ഒന്നും പറഞ്ഞില്ലെന്നും അയല്‍ക്കാര്‍ ലോഗിന്‍ കേരളയോട് പറഞ്ഞു.

 

ദര്‍ശനിലെ അന്ത്യ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്ക്കാരത്തിനായി ശാന്തി കവാടത്തിലേക്ക് മാറ്റി. കാനഡയിലുള്ള മകന്‍ ഗോകുല്‍ രമേശ്‌ എത്താത്തത് കാരണം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മെഡിക്കല്‍ കോളേജില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ആദ്യം പൊതുദര്‍ശനത്തിനു ഭാരത് ഭവനിലേക്ക് ആണ് എത്തിച്ചത്.

 

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സീരിയല്‍ രംഗത്തെ പ്രമുഖര്‍

രാവിലെ പത്തോടെ ഭാരത് ഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിനു എത്തിച്ചപ്പോള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആത്മഭാരവാഹികളും ഭാരത് ഭവനില്‍ എത്തി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. എപ്പോഴും സന്തോഷവാനായി കാണുകയും ആത്മവിശ്വാസത്തിന്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്ത രമേശിന്റെ വേര്‍പാട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. നടന്‍ സാജന്‍ സൂര്യയും മുന്‍ഷി രണ്‍ജിത്തും സംവിധായകന്‍ വിക്കി തമ്ബിയുമെല്ലാം ഞെട്ടല്‍ തന്നെയാണ് ലോഗിന്‍ കേരളയോട് പങ്ക് വെച്ചത്.

 

ഭാരത്ഭവനില്‍ നിന്നും വീട്ടിലേക്ക്

ഒമ്ബതരയ്ക്ക് ഭാരത ഭവനില്‍ തുടങ്ങിയ പൊതു ദര്‍ശനം പത്തര മണിയോടെ അവസാനിപ്പിച്ചു. വലിയശാലയിലെ രമേശിന്റെ വീടായ ദര്‍ശനിലേക്ക് ചടങ്ങുകള്‍ക്കായി പിന്നീട് മൃതദേഹം മാറ്റി. ഇവിടെ നിന്നും ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ശാന്തി കവാടത്തിലെക്ക് സംസ്കാരത്തിനായി മാറ്റി. . കാനഡയില്‍ നിന്നും മകന്‍ ഗോകുല്‍ രമേശ്‌ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീട്ടില്‍ എത്തിയിരുന്നു. ഗോകുലിനെ കാത്താണ് സംസ്കാരം ഇന്നത്തെയ്ക്ക് മാറ്റിയത്.

 

വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത് രണ്ടു ദിവസം മുന്‍പ്

രണ്ടു ദിവസം മുന്‍പാണ് വലിയശാലയിലെ ദര്‍ശന്‍ വീട്ടില്‍ രമേശിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കണ്ണന്‍ താമരക്കുളത്തിന്റെ 'വരാല്‍' സിനിമയില്‍ അഭിനയിച്ചശേഷം രണ്ട‌ു ദിവസം മുന്‍പാണു തലസ്ഥാനത്തെ വീട്ടിലെത്തിയത്. വിവാഹമോചനം നേടിയശേഷം രണ്ടാമത് വിവാഹം കഴിച്ചിരുന്നു. മകളോടും ഭാര്യയോടുമൊപ്പമായിരുന്നു താമസം. ഈ വീട്ടിലാണ് രമേഷിനെതൂങ്ങിയ ചെയ്ത നിലയില്‍ കണ്ടത്. പിആര്‍എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Post a Comment