ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനവുമായി ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗം.ബി.ജെ.പി ഭരണകാലത്താണ് മുസ്ലിങ്ങള്‍ ഏറ്റവും സുരക്ഷിതരും സന്തുഷ്ടരുമായതെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച് പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ മുസ്ലിങ്ങളുടെ ക്ഷേമത്തിനായി ചെയ്തതെന്ന് പറഞ്ഞുള്ള പദ്ധതികള്‍ വിവരിച്ചാണ് എം.ആര്‍.എമ്മിന്റെ ആഹ്വാനം. രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ഗുണകാംക്ഷിയാണ് ബി.ജെ.പിയെന്നും ലഘുലേഖയില്‍ വ്യക്തമാക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ നയാ റോഷ്‌നി, നയാ സവേര, നയാ ഉഡാന്‍, സീക്കോ ഔര്‍ കമാവോ അടക്കം 2014 മുതല്‍ നിരവധി പദ്ധതികളാണ് മുസ്ലിങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത്. 2014നുശേഷം മുസ്ലിങ്ങള്‍ക്കെതിരായ സാമുദായിക ലഹളകളും കലാപങ്ങളുമെല്ലാം വളരെ കുറഞ്ഞുവെന്നും ലഘുലേഖയില്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് ലഘുലേഖ പുറത്തിറക്കിയത്. എം.ആര്‍.എം സ്ഥാപകന്‍കൂടിയായ ഇന്ദ്രേഷ് കുമാറും ദേശീയ കണ്‍വീനര്‍ സയദ് സയീദും ചടങ്ങില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ലഘുലേഖ വിതരണം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.

Post a Comment